തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാനകാലത്തെ നിയമനങ്ങൾ ഉൾപ്പെട്ട ഫയലിൽ ഗവർണർ ഒപ്പിട്ടില്ല. രണ്ട് പിഎസ്സി അംഗങ്ങളുടെ നിയമന ഫയൽ, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ, സംസ്ഥാന വിവരാവകാശ കമ്മീഷണർ, തദ്ദേശ സ്ഥാപന ഓംബുഡ്മാൻ എന്നിവരെ നിയമിക്കാനുള്ള മന്ത്രിസഭയുടെ ശിപാർശ ഫയലുകളാണ് ഗവർണർ തടഞ്ഞത്.
പുതിയ സർക്കാർ അധികാരത്തിൽ എത്തിയശേഷം ഇത്തരം ഫയലുകളിൽ തീരുമാനമെടുക്കട്ടെയെന്നാണ് ഗവർണർ ആർ.വി. അർലേക്കറുടെ നിലപാട്. ഇൻഫർമേഷൻ കമ്മീഷണറായി ഡിവൈഎഫ്ഐ നേതാവായിരുന്ന എം. ഹരിലാലിനെ നിയമിച്ചു. പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്ന യോഗത്തിൽ വിവരാവകാശ കമ്മീണറെ നിയമിച്ച ഫയലിൽ ഒപ്പുവയ്ക്കരുതെന്ന പരാതി ഗവർണർക്കു ലഭിച്ചിരുന്നു.
പിഎസ്സി അംഗങ്ങളായി സിപിഐ പ്രതിനിധി അജയകുമാറിനേയും കോണ്ഗ്രസ്- എസിലെ ഷിഹാബുദീനേയും നിയമിച്ചിരുന്നു. ഇതും മരവിപ്പിച്ചു. തദ്ദേശ ഓംബുഡ്മാനായി ജസ്റ്റീസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള ഫയലിലും പരാതി ലഭിച്ചിരുന്നു.
ലോകായുക്തയായി പ്രവർത്തിച്ചവർ സർക്കാർ സംവിധാനങ്ങളുടെ തലപ്പത്തു വരാൻ പാടില്ലെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമസെക്രട്ടറി കെ.ജി. സനൽകുമാറിനെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ച ഫയലിലും ഗവർണർ ഒപ്പിട്ടില്ല. ഗവർണർ ഒപ്പുവച്ചാൽ മാത്രമേ ഇത്തരം ഫയലുകളിൽ അംഗീകാരമാകൂ.